ബിഹാറില്‍ കാമുകിയുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് 17-കാരന്‍ മരിച്ചു

മുസഫര്‍ന നഗര്‍: ബിഹാറിലെ മുസഫര്‍പുറില്‍ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പതിനേഴുകാരന്‍ മരിച്ചു. മൃതദേഹം കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ ബന്ധുക്കള്‍ സംസ്‌കരിച്ചതോടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഗുരുതരമായി. കൊലപാതകം നടന്ന പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

17-കാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കാമുകിയുടെ സഹോദരന്‍ സുശാന്ത് പാണ്ഡെ സൗരഭിനെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സൗരഭിനെ സുശാന്ത് പാണ്ഡേയും മൂന്ന് ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. സൗരഭിന്റെ ലിംഗം സംഘം ഛേദിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ് സൗരഭ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൗരഭിന്റെ മരണത്തെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം സുശാന്ത് പാണ്ഡെയുടെ വീട്ടിലേക്ക് എത്തിക്കുകയും വീട്ടുമുറ്റത്ത് വച്ച് മൃതദേഹം ചിതയൊരുക്കി സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ സുശാന്ത് പാണ്ഡെയേയും ഇയാളുടെ മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൊലപാതകം നടന്ന രാംപുര്‍ സാഹ് ഗ്രാമത്തില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

സൗരഭും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ ഇരുവീട്ടുകാരും എതിര്‍ത്തതോടെ ഞങ്ങള്‍ സൗരഭിനെ ഗ്രാമത്തിന് പുറത്തേക്ക് മാറ്റി. സഹോദരിയുടെ വിവാഹത്തിനായാണ് അവന്‍ ഇവിടേക്ക് തിരിച്ചെത്തിയത്. അവനെ പെണ്‍കുട്ടിയുടെ സഹോദരന്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിക്കാനായ എന്റെ മകനെ കൊണ്ടു പോകാന്‍ അവര്‍ എന്നേയും വിളിച്ചു വരുത്തി. പെണ്‍കുട്ടിയുടെ സഹോദരന്‍ എന്റെ തലയില്‍ തോക്ക് ചൂണ്ടി സൗരഭിനെ ജീവനോടെയാണ് കൊണ്ടു പോകുന്നതെന്ന് എഴുതി വാങ്ങിച്ചു – സൗരഭിന്റെ പിതാവ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞ വാക്കുകളാണിത്.

 

Top