17കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം; അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

ലഖ്നൗ: കണ്‍പൂരില്‍ 17കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍. കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷന്‍ അധ്യാപിക 21കാരിയായ രചിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വിദ്യാര്‍ഥിയെ തടവിലാക്കി പണം തട്ടാനായിരുന്നു പ്രതികളുടെ ഉദേശമെന്നാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതികളുടെ അറിയിപ്പ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലഭിക്കുന്നത് മുന്‍പ് തന്നെ വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത്, വിദ്യാര്‍ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ഥിയും പ്രവേശിക്കുന്നതും 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു. വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

Top