പിണറായി ഭരണകാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍; നിയമസഭയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം : പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഈ സംഭവങ്ങളില്‍ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്‌തെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് കസ്റ്റഡി മരണം നിയമസഭയില്‍ ചോദ്യമായി എത്തിയത്.

2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തത്

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുള്ളത്. 2016 മുതല്‍ 2023 ആഗസ്റ്റ് വരെ 17 പേരാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. താനൂരില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരിച്ച താമിര്‍ ജിഫ്രിയാണ് അവസാനത്തെയാള്‍.

ഒന്നാം പിണറായി സര്‍ക്കാരിന്‍രെ കാലത്ത് 10 പേര്‍ പൊലീസ് കസ്റ്റഡിയിലും ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും മരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലായി 6 പേരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 40 പൊലീസുകാര്‍ നിയമനടപടി നേരിട്ടു. ഇതില്‍ 22 പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും 13 തിരിച്ചെടുത്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Top