വോഡഫോൺ ഐഡിയക്ക് 16,000 കോടി വേണം; വായ്പക്കായി എസ്ബിഐയെ സമീപിച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വായ്പയ്ക്ക് അപേക്ഷിച്ച് വോഡഫോൺ ഐഡിയ. 15,000-16,000 കോടി രൂപയോളം വായ്പ എടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 ജി വിതരണത്തിനും മൂലധന ചെലവുകൾക്കുമായാണ് പണം വായ്പ എടുക്കുന്നത്. ഒരു മാസത്തിലേറെയായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വോഡഫോൺ ഐഡിയയിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് വ്യക്തത ലഭിക്കാൻ എസ്ബിഐ കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്.

“വിഐയുമായി ടീം ചർച്ചകൾ നടത്തുകയാണ്, ചർച്ച പുതിയ ഘട്ടത്തിലാണ്… ചില വ്യക്തതകൾ ഇനിയും ആവശ്യമുണ്ട്’ എന്ന് എസ്ബിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇതിൽ വ്യക്തത ലഭിച്ചതിന് ശേഷം മാത്രമേ ബാങ്ക് വായ്പയ്ക്ക് അനുമതി നൽകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം പാദത്തിൽ വിഐയുടെ അറ്റ കടം 2.2 ട്രില്യൺ രൂപയാണ്. സെപ്തംബറിൽ, വിഐ എസ്ബിഐക്ക് 2,700 കോടി രൂപയുടെ ഹ്രസ്വകാല വായ്പ എടുത്തിരുന്നു. 2022 -23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകാനുള്ള വിഐയുടെ കുടിശ്ശിക 23,400 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിൽ കുടിശ്ശിക 15,080 കോടി രൂപയായി കുറഞ്ഞു. 2023 സെപ്തംബറോടെ 9,300 കോടി രൂപ കടക്കാർക്ക് നൽകണം.

വിഐയുടെ കുടിശ്ശികയായ 16,130 കോടി രൂപ സർക്കാർ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അവ്യക്തതയാണ് കാലതാമസത്തിന് കാരണം. കുടിശ്ശിക ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്താൽ, 33 ശതമാനം വരെ കുടിശ്ശികയുള്ള കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായി സർക്കാർ മാറുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

Top