മുടി വെട്ടാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ 16കാരനെ കാണാതായിട്ട് രണ്ടാഴ്ച; പൊലീസിനും കണ്ടെത്താനായില്ല

കണ്ണൂര്‍:കണ്ണൂരില്‍ മുടി വെട്ടാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടില്‍ മുഹമ്മദ് ഷസിനായാണ് അന്വേഷണം നടക്കുന്നത്. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഷസ്. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിടുമ്പോഴും ഷസ് എവിടെയെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

മുടി മുറിക്കാന്‍ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസ് പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. അന്വേഷണത്തിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ഷസ് തിരികെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും.

സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. വീട്ടില്‍ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാന്‍ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കുട്ടി എങ്ങോട്ട് പോയെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

Top