ഉത്തര്‍പ്രദേശില്‍ 16 കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍

കുശിനഗര്‍: ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിലിട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ യുവാക്കളാണ് 16 കാരിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. 16 കാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് പശുത്തൊഴുത്ത് വൃത്തിയാക്കാനായി സെപ്തംബര്‍ ഒന്‍പതാം തീയതി വിളിച്ച് വരുത്തുകയായിരുന്നു. ജോലിക്കായെത്തിയ പെണ്‍കുട്ടിയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കുടിലിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. തടഞ്ഞ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെയായിരുന്നു യുവാവിന്റെ അതിക്രമണം.

പിന്നീട് യുവാവിന്റെ രണ്ട് സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്കെത്തി. ഇവര്‍ പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി. പിന്നീട് ഓടുന്ന വാഹനത്തില്‍ വെച്ച് മാറി മാരി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം ബോധം നഷ്ടപ്പെട്ട പതിനാറുകാരിയെ പ്രതികള്‍ ഒരു ഗോശാലയ്ക്ക് പുറത്ത് ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത പെണ്‍കുട്ടി വീട്ടിലെത്തി പീഡനവിവരം മാതാപിതാക്കളോട് പറയുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കപ്ടന്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പൊലീസ് ആദ്യം കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് വൈദ്യപരിശോധനയും പൂത്തിയാക്കി. കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കുശിനഗര്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Top