മുടക്ക് മുതൽ 16 കോടി; കാന്താര ഇതുവരെ നേടിയത് 230 കോടി

ചെറിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ‘കാന്താര’ എന്ന കന്നട ചിത്രം ജന ഹൃദയങ്ങളെ കീഴടക്കി മുന്നേറുകയാണ്. കാനനാന്തരീക്ഷത്തില്‍ തെയ്യത്തിന്‍റെ കഥ പറഞ്ഞ് സിനിമാ ലോകത്തിനാകെ അമ്പരപ്പ് സമ്മാനിച്ചിരിക്കുകയാണ് കാന്താര. ഇതുവരെ ചിത്രം ഇന്ത്യയില്‍ നിന്നും മാത്രം വാരിക്കൂട്ടിയത് 230 കോടിയാണ്. അതും മുടക്ക് മുതല്‍ വെറും 16 കോടി മാത്രം. സാത്വിക ഭാവത്തില്‍ ആരംഭിച്ച് രൗദ്രഭാവത്തില്‍ നടനം ചെയ്യുന്ന തെയ്യവുമായി എല്ലാ ഭാഷക്കാര്‍ക്കും താദാത്മ്യപ്പെടാന്‍ കഴിയുന്നിടത്താണ് കാന്താരയുടെ വിജയം.

2022ല്‍ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ‘കാന്താര’. കെജിഎഫ് 2, ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ I, വിക്രം, ബ്രഹ്‌മാസ്ത്ര,, ഭൂല്‍ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നില്‍ ഏഴാമതാണ് കാന്താര.

ഐഎംഡിബിയില്‍ 10ല്‍ 9.4 സ്‌കോറോടെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യന്‍ ചിത്രം കൂടിയാണ് ഋഷഭ് ഷെട്ടി നായകനും സംവിധായകനുമായ കാന്താര. അദ്ദേഹം തന്നെ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്. സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.

കാന്താരയുടെ പാട്ട് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന തൈക്കൂടം ബ്രിഡ്ജ് വരെ പ്രേക്ഷകരുടെ രോഷം നേരിടുകയാണ്. ഇത്രയും മികച്ച സിനിമ എടുക്കുന്നവര്‍ക്ക് ഗാനം മോഷ്ടിക്കേണ്ട കാര്യമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അത്രമാത്രം അവരുടെ മനസ്സില്‍ ഈ ചിത്രം ആവേശിച്ചിരിക്കുന്നു.

ഇപ്പോള്‍ കെജിഎഫ്: ചാപ്റ്റര്‍ 1നേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്ന നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമായി മാറിയിരിക്കുകയാണ് കാന്താര. ഈ നിലക്ക് പോയാല്‍ കെജിഎഫ് ചാപ്റ്റര്‍ 2ന്‍റെ റെക്കോഡും കാന്താര മറികടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. കന്നഡ ഭാഷയില്‍ വന്‍ വിജയമായതോടെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തിറക്കി. തെലുങ്ക്,മലയാളം,തമിഴ് ഭാഷകളിലും ചിത്രം നല്ല വരുമാനം നേടി. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിച്ചപ്പോഴും മികച്ച വരുമാനമായിരുന്നു. ഇത് കന്നഡ സിനിമാവ്യവസായത്തില്‍ മാത്രമല്ല, മറ്റ് സിനിമാവ്യവസായമേഖലകളിലും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Top