കര-നാവിക-വ്യോമ സേനകള്‍ക്കായി പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി രൂപ

ന്യൂഡല്‍ഹി: സൈന്യത്തിന് പുതിയ ആയുധങ്ങള്‍ വാങ്ങാനുള്ള 15,935 കോടി രൂപയുടെ അപേക്ഷക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. കര-നാവിക-വ്യോമ സേനകള്‍ക്കായി 7.40 ലക്ഷം റൈഫിളുകള്‍ വാങ്ങാനാണ് തീരുമാനം.

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. 1819 കോടി രൂപയുടെ മെഷീന്‍ ഗണ്ണുകള്‍ വാങ്ങാനും 982 കോടി രൂപയുടെ സ്‌നിപ്പര്‍ റൈഫിളുകള്‍ വാങ്ങാനും തീരുമാനമായി

കരാറിലുള്‍പ്പെട്ട ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ എത്രയും വേഗം സൈന്യത്തിനെത്തിക്കുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയ ശേഷം പിന്നീട് അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

11 വര്‍ഷം മുമ്ബാണ് അത്യാധുനിക തോക്കുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശം സൈന്യം സമര്‍പ്പിക്കുന്നത്. എന്നാല്‍ യോഗ്യരായ വിതരണക്കാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആയുധങ്ങള്‍ വാങ്ങുന്നത് അനിശ്ചിതമായി മുടങ്ങി. 2016ലും ആയുധം വാങ്ങുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും താല്‍പര്യമറിയിച്ച്‌ ഒരു കമ്പനി മാത്രം രംഗത്തെത്തിയതോടെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച എല്ലാ നൂലാമാലകളും തീര്‍ക്കാനും എത്രയും പെട്ടെന്ന് ആയുധങ്ങള്‍ വാങ്ങാനും തീരുമാനിക്കുകയായിരുന്നു.

Top