പാക് അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തി ; സജി മോഹന്‍ ഐപിഎസിന് കഠിന തടവ്

മുംബൈ: ലഹരിമരുന്നിടപാട് കേസിൽ മലയാളി മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സജി മോഹന് പതിനഞ്ചുവർഷം കഠിന തടവ്.

നിരോധിത ലഹരിമരുന്നുകൾ മുംബൈ അടക്കമുള്ള നഗരങ്ങളിലെ ഇടനിലക്കാരിലേക്ക് സജി മോഹൻ എത്തിച്ചു എന്ന് മുംബൈ എൻ.ഡി.പി.എസ്. കോടതി കണ്ടെത്തി. കേസിൽ സജിമോഹൻറെ കൂട്ടാളിയായ ഹരിയാന പൊലീസ് കോൺസ്റ്റബിളിന് പത്തു വർഷം തടവ് ശിക്ഷയാണ് നൽകിയത്.

മറ്റൊരു പ്രതിയായ മുംബൈ സ്വദേശിയായ വിക്കി ഒബ്റോയിയെ കോടതി വെറുതെ വിട്ടിരുന്നു. 2009 ജനുവരി 17 നാണ് ഒബ്റോയിയും രാജേഷ് കുമാറും ഹെറോയിനുമായി പിടിയിലാവുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഒരു ബാഗ് നിറയെ ഹെറോയിനുമായി സജി മോഹനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടുകയായിരുന്നു.

പത്തനാപുരം സ്വദേശിയായ സജി മോഹൻ കേരളത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മേധാവിയായി ചുമതലയേറ്റെടുക്കാൻ വരുന്ന വേളയിലായിരുന്നു അറസ്റ്റ്. അനധികൃതമായി മയക്കുമരുന്നു കൈവശം വച്ച മറ്റൊരു കേസിൽ ചണ്ഡീഗഡ് കോടതി സജി മോഹനെ 13 വർഷം തടവിന് വിധിച്ചിരുന്നു. ഈ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് മുബൈ കേസിലും കുറ്റക്കാരാനാണെന്ന വിധി വരുന്നത്.

Top