കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് ഉത്തരവ്

ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിൽ 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തുകൊണ്ട് കുവൈത്ത് അമീര്‍ ഉത്തരവിട്ടു

ഇതിനൊപ്പം 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ് അനുവദിക്കാന്‍ കുവൈത്ത് തീരുമാനിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.

കുവൈത്ത് അമീറിന്റെ നടപടിയില്‍ നന്ദി അറിയിച്ച സുഷമ സ്വരാജ് ശിക്ഷാ ഇളവിനെ തുടര്‍ന്ന് ജയില്‍ മോചിതരാകുന്നവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ കുവൈത്തിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി.

അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാൽ ഇതിൽ എത്ര മലയാളികൾ ഉണ്ടെന്ന് വ്യക്തമല്ല. ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റക്കരാര്‍ കുവൈത്ത് പാര്‍ലമെന്റ് 2015 ല്‍ അംഗീകരിച്ചിരുന്നു.

ഇന്ത്യന്‍ തടവുകാര്‍ക്ക് സ്വന്തം രാജ്യത്ത് ജയിലില്‍ ശേഷിക്കുന്ന ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കാമെന്നതാണ് കരാര്‍.

145 ഇന്ത്യക്കാരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജയും തീരുമാനിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം.

Top