വ്യാപാര കരാറില്‍ ഒപ്പുവെച്ച് ചൈന ഉള്‍പ്പെടെ 15 രാജ്യങ്ങള്‍

ഹാനോയ്: ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി യാഥാര്‍ഥ്യമാക്കി 15 ഏഷ്യ- പസഫിക് രാജ്യങ്ങള്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചു. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറില്‍ (ആര്‍സിഇപി) ചൈന, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 30 ശതമാനം കയ്യാളുന്ന രാജ്യങ്ങള്‍ തമ്മിലാണ് കരാര്‍.

2012ല്‍ രൂപകല്‍പന ചെയ്ത കരാര്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞായറാഴ്ച സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഉച്ചക്കോടിയിലാണ് വെര്‍ച്വലായി ഒപ്പുവച്ചത്. രാജ്യങ്ങളിലെ തീരുവകള്‍ കുറയ്ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ഇ-കൊമേഴ്‌സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. ഇതോടെ ഈ മേഖലകളില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആര്‍സിഇപിയില്‍ പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിവായിരുന്നു. ഗുണമേന്മ കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വ്യാപകമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നായിരുന്നു പ്രധാനമായും ഇന്ത്യയുടെ ആക്ഷേപം.

Top