ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ; ഫാസിലിന്റെ സംസ്‌കാരം ഇന്ന്

മംഗലൂരു: മംഗലൂരുവിൽ തുടർച്ചയായ കൊലപാതകങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ കൂടുതൽ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മംഗലൂരുവിൽ എത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട സൂറത്കൽ മംഗലപ്പെട്ട സ്വദേശി മുഹമ്മദ് ഫാസിൽ (30) ന്റെ സംസ്‌കാരം ഇന്ന് നടക്കും. ഫാസിലിനെ കൊലപ്പെടുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വാഹനങ്ങളിലടക്കം പരിശോധന ശക്തമാക്കി. കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് കൊല്ലപ്പെട്ട ഫാസിൽ. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘം കടയിൽ കയറി ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു.

ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂള്ളിയ ബെള്ളാരയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടേറു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും കൊലപാതകം ഉണ്ടായത്.

Top