14 വയസ്സുകാരിക്കു പീഡനം; വിദേശത്തേക്കു കടന്ന പ്രതികൾ പൊലീസ് പിടിയിൽ

കല്‍പകഞ്ചേരി: ലഹരിമരുന്നു നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പകഞ്ചേരി പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇക്ബാല്‍(27), പരാലില്‍ മുഹമ്മദ് ആഷിഖ്(27) എന്നിവരെയാണ് താനൂര്‍ ഡിവൈഎസ്പി എം.ഐ.ഷാജിയുടെ മേല്‍നോട്ടത്തില്‍ സിഐ റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ടതും പെണ്‍കുട്ടിക്ക് ആദ്യം ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതും ഇക്ബാലാണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തായ ആഷിഖും പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുമായി ഇക്ബാലിന് നല്ല സൗഹൃദമായിരുന്നു. പൊലീസ് കേസെടുത്തതോടെയാണ് ഇരുവരും കഴിഞ്ഞ 19ന് ചെന്നൈ വഴി ദുബായിലേക്കു കടന്നത്.

തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനും ശ്രമം തുടങ്ങി. അതിനിടെ ദുബായിലെ മലയാളികളുമായും വിവിധ പ്രവാസി സംഘടനകളുമായും പൊലീസ് നിരന്തരം ബന്ധപ്പെട്ടു. താമരശ്ശേരി സ്വദേശിയുടെ കമ്പനിയില്‍ ഇരുവരും വേഷംമാറി ജോലിക്കു ശ്രമം തുടങ്ങി.

പൊലീസ് നല്‍കിയ വിവരമനുസരിച്ച് ഇതിനിടെ മലയാളികള്‍ ഇവരെ തിരിച്ചറിഞ്ഞു. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കിയതോടെ ഇരുവരെയും പിടികൂടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇരുവരും എത്തി. എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തിയ ശേഷം പുറത്തിറങ്ങിയപ്പോള്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവരെന്ന് സിഐ പറഞ്ഞു. ഒരാളെ കൂടി പിടികൂടാനുണ്ട്, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ പി.എസ് മണികണ്ഠന്‍, എഎസ്‌ഐ സി.രവി, പൊലീസുകാരായ പി.സജുകുമാര്‍, കെ.പി.ശൈലേഷ്, സോണി ജോണ്‍സണ്‍, ഷാജു, എം.എ.രജിത, നിന എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 

Top