സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി സർക്കാർ ഉദ്യോഗസ്ഥൻ; കൂട്ട് നിന്ന് ഭാര്യ

ന്യൂഡൽഹി : സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹി സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. 2020ൽ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020നും 2021നും ഇടയിൽ നിരവധി തവണ ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടി ഗർഭിണിയായപ്പോൾ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടർന്ന് ഇവർ ഗർഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെൺകുട്ടിക്ക് നൽകുകയുമായിരുന്നു.

പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി മജിസ്ട്രട്ടിനു മുന്നിൽ രേഖപ്പെടുത്തും. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തിൽ കുടൂതൽ അന്വേഷണം നടത്തി വരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Top