ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിംഗ്യകള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു

ധാക്ക: മ്യാന്‍മറിലെ കലാപപ്രദേശത്തുനിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന റോഹിംഗ്യര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു.

അപകടത്തില്‍ 10 കുട്ടികളും നാല് സ്ത്രീകളുമാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കാനിടയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീരത്തോട് അടുത്ത സമയത്ത് കടലിനടിയിലെ ഏതോ വസ്തുവില്‍ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി തകര്‍ന്നു. മുങ്ങിപ്പോയ കുട്ടികളുടെയും സ്ത്രീകളുടെയും ശരീരങ്ങള്‍ പിന്നീട് തീരത്ത് അടിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ സംഘം മ്യാന്‍മറിലെ തീരദേശ ഗ്രാമത്തില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്.

മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കടക്കുന്നതിനിടെ അടുത്ത കാലത്ത് 120-ല്‍ അധികം റോഹിംഗ്യര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ചെറിയ മീന്‍പിടുത്ത ബോട്ടുകളില്‍ ഉള്‍ക്കൊള്ളാനാവുന്നതിലേറെ യാത്രക്കാരുമായി യാത്രചെയ്യുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.

റോഹിംഗ്യര്‍ക്കെതിരായി വലിയ തോതില്‍ അക്രമം നടക്കുന്ന മ്യാന്‍മാറിലെ റാഖിനെ സംസ്ഥാനത്തുനിന്ന് 480,000 റോഹിംഗ്യര്‍ ഏതാനും ആഴ്ചകള്‍ക്കിടയില്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

Top