veerappa moily dismisses demand bring back ballot papers

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനു ബാലറ്റ് പേപ്പര്‍ തിരച്ചുകൊണ്ടുവരണമെന്ന ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി.

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് പ്രസക്തിയില്ല. അത് പുരോഗതിയുടെ പാതയല്ല. നമ്മള്‍ ഇനിയും മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനര്‍ വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

അതേസമയം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു ഘട്ടത്തില്‍ ബി.ജെ.പി പോലും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിനെ സംശയിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. പകരം പല സംവിധാനങ്ങളും തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ചിദംബരം അറിയിച്ചു. വിവിപാറ്റ് (ഉദ്ദേശിച്ച ആള്‍ക്ക് തന്നെയാണ് വോട്ട് വീണതെന്ന് വോട്ടര്‍ക്ക് മനസിലാക്കാന്‍ സഹായിക്കുന്ന യന്ത്രം) ഘടിപ്പിച്ച ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനോടൊപ്പം ബാലറ്റ് പേപ്പര്‍ എന്നിവ അടക്കമുള്ളവ പരീക്ഷിക്കാം എന്നതാണ് തങ്ങളുടെ നിര്‍ദേശമെന്നും ചിദംബരം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം സാധ്യമാണെന്നതിന് തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചത്. അത് കമീഷന്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Top