കര്‍ണാടകയില്‍ വീണ്ടും വന്‍ ലഹരിവേട്ട; 1350 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗിയില്‍ വന്‍ ലഹരി വേട്ട. രണ്ടിടങ്ങളിലായി നടന്ന റെയ്ഡില്‍ 1350 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നേരത്തെ പിടിയിലായ ലഹരിക്കടത്തുകാരില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവിടെ റെയ്ഡ് നടത്തിയത്.

കമലാപുരയിലും കലഗി താലൂക്കിലെ ഒരു ഫാമിലുമായിരുന്നു പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കമലാപുരയില്‍നിന്ന് 150 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കലഗിയിലെ ചെമ്മരിയാട് ഫാമില്‍നിന്നും 1200 കിലോ കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരു വെസ്റ്റ് അഡീഷണല്‍ കമ്മീഷണര്‍ സൗമേന്ദു മുഖര്‍ജിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

ഫാമില്‍ റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന് ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നേരത്തെ പിടിയിലായ ചന്ദ്രകാന്ത് എന്ന ലഹരിക്കടത്തുകാരനെ ചോദ്യംചെയ്തതോടെയാണ് ഫാമിലെ രഹസ്യകേന്ദ്രം കണ്ടെത്തിയത്. ഫാമിലെ ഭൂഗര്‍ഭ അറയില്‍ നിരവധി വലിയ പാക്കറ്റുകളിലായാണ് 1200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തെലങ്കാനയിലെ ഇടനിലക്കാര്‍ വഴിയാണ് കര്‍ണാടകയിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ഒഡീഷയില്‍ നിന്നുമാണ് ഇവ കൊണ്ടുവരുന്നത്. പച്ചക്കറി ലോറികളാണ് കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ചിരുന്നത്. ചന്ദ്രകാന്ത് അടക്കമുള്ള പ്രതികളെ പിടികൂടുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കി.

Top