കേരളമടക്കം 13 സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ല; കേന്ദ്രത്തിന് നഷ്ടം 45,000 കോടി

ന്യൂഡല്‍ഹി: കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ല. ഡല്‍ഹി, ബംഗാള്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടില്ല.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പെട്രോളിനും ഡീസലിനും 3 രൂപ വീതം കുറച്ചെങ്കിലും നികുതി ഇളവ് നല്‍കാത്ത സംസ്ഥാനങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ പട്ടികയില്‍ ഒഡീഷയുമുണ്ട്. പട്ടിക പുറത്തുവന്നതിനു പിന്നാലെ മേഘാലയ നികുതി ഇളവ് പ്രഖ്യാപിച്ചു. ഡീസലിനും പെട്രോളിനും മൂല്യവര്‍ധിത നികുതി ഏറ്റവും അധികം കുറവു വരുത്തിയത് കേന്ദ്രഭരണ പ്രദേശമായ ലഡാക്കാണ്.

എക്‌സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രനടപടി രാജ്യത്ത് പണപ്പെരുപ്പം കുറയാനും ഉപഭോഗം കൂട്ടാനും സഹായകമാവുമെന്നാണു നിരീക്ഷണം. ഏതാനും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ. ഇത് കുറച്ചതോടെ നടപ്പുസാമ്പത്തികവര്‍ഷം അവശേഷിക്കുന്ന കാലയളവില്‍ സര്‍ക്കാരിന് 45,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഗവേഷണ ഏജന്‍സിയായ നോമുറയുടെ റിപ്പോര്‍ട്ട്.

 

Top