എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പടെ പന്ത്രണ്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ചതിന്റെ പേരിലാണ് നടപടി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും.

തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് പത്തുപേര്‍.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു.

എന്നാല്‍, സംഭവം അന്വേഷിക്കാന്‍ വിവിധ കക്ഷികളിലെ എംപിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പെഗസസ് വിവാദവും കര്‍ഷക പ്രതിഷേധവും അടക്കം നിര്‍ണായക വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതിരുന്നതു കൊണ്ടാണ് പ്രതിഷേധിച്ചതെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വിശദീകരണം.

Top