നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു; 12പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിലാണ് സംഭവം. രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്.

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പിനെ അപലപിക്കുകയാണെന്നും ഉന്നത സംഘം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫു റിയോ പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ച് എല്ലാവര്‍ക്കും നീതി ഉറപ്പാക്കും. ജനങ്ങളെല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വെടിവെപ്പിനെ അപലപിച്ച് രംഗത്തെത്തി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. പ്രത്യേക സംഘം വെടിവെപ്പ് അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

Top