Pakistan Made ‘Counterproductive’ Moves Risking Nuclear War: US

വാഷിംഗ്ടണ്‍: ഉത്തരകൊറിയ മാത്രമല്ല,പാകിസ്താനും റഷ്യയും നടത്തുന്ന ‘ചില ഇടപെടലുകള്‍’ കൊണ്ട് ആണവായുധ പ്രയോഗത്തിനു സാധ്യതയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍.

ചില പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇവര്‍ ഇടപെടുന്നത് ആണവായുധ പ്രയോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. യൂറോപ്പ്, ദക്ഷിണേഷ്യ, പൂര്‍വേഷ്യ തുടങ്ങിയ മേഖലകളില്‍ ആണവായുധ പ്രയോഗം നടന്നേക്കാമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.

യുഎസില്‍ ഇനി ചുമതലയേല്‍ക്കുന്ന ഭരണകൂടം കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇത്തരം ഭീഷണികള്‍ തുടച്ചുനീക്കണം. ലോകത്തുള്ള ആണവായുധങ്ങളുടെ ശേഖരം കുറച്ചു കൊണ്ടുവരണമെന്നും ബൈഡന്‍ പറഞ്ഞു.

ലോകത്ത് എവിടെയെങ്കിലും ഒരു ആണവായുധ പ്രയോഗമുണ്ടായാല്‍ അത് വന്‍ പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക. അതിനാലാണ്, എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആണവായുധത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ഭീകരര്‍ക്ക് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നത് ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഒരു രാജ്യത്തിനും ഇതിനെതിരെ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാനാകില്ല. ഒബാമയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ആണവായുധ വ്യാപനത്തില്‍ വലിയ കുറവാണുണ്ടായത്.

ഉത്തരകൊറിയയുടെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ ശേഷി വര്‍ധിക്കുന്നത് രാജ്യാന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാലാണ് അവരുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top