സംസ്ഥാനത്ത് ഇന്നലെ 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1749 പേര്‍ ചികിത്സയില്‍

ഡല്‍ഹി: സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്.

കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.

പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടരി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ പറയുന്നു. രോഗവിവരങ്ങള്‍ കൃത്യമായി പങ്കുവയ്ക്കണം. സാമൂഹിക അകലം, ശുചിത്വം, മാസ്‌ക് ധരിക്കുക, പരിശോധന വര്‍ദ്ദിപ്പിക്കുക തുടങ്ങി നമ്മള്‍ നേരത്തെ ശീലിച്ച മുന്‍കരുതല്‍ നടപടികളെടുക്കാന്‍ ഓര്‍മിപ്പിക്കുക, അഥവാ ബോധവല്‍ക്കരണം ശക്തമാക്കുക.

Top