പൊലീസില്‍ 1129 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് രേഖകള്‍

കൊച്ചി: കേരളാ പൊലീസില്‍ 1129 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് രേഖകള്‍. 2011ലാണ് കേരളാ പൊലീസിലെ ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതിന് ശേഷമാണ് ഈ പട്ടിക പുറത്തുവന്നത്.

സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദ്ദനം തുടങ്ങിയ കേസുകള്‍ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ഏറ്റവും അധികം ക്രിമിനല്‍ കേസുള്ള പൊലീസുകാര്‍ ജോലിചെയ്യുന്നത് തിരുവനന്തപുരത്താണ്. ഇവിടെയുള്ള 215 പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. സംസ്ഥാന പൊലീസിലെ 10 ഡിവൈഎസ്പിമാരും 46 സിഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. എസ്‌ഐ, എഎസ്‌ഐ റാങ്കിലുള്ള 230 പൊലീസുകാരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.

വിവരവകാശ രേഖ മുഖേനയാണ് ഇക്കാര്യങ്ങള്‍ ലഭ്യമായത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ കഴിയില്ല എന്ന നിലപാടാണ് പൊലീസ് മുമ്പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പട്ടിക പുറത്തുവിടുകയായിരുന്നു.

ഇത്തരം കേസുകളില്‍ പെട്ടവരുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളായ പൊലീസുകാര്‍ക്കെതിരെ കാര്യമായ വകുപ്പുനടപടികള്‍ ഉണ്ടാകുന്നുമില്ല. ഉന്നതോദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ നടപടികള്‍ നാമമാത്രമായി ഒതുങ്ങുകയാണ് പതിവ്. അതുകൊണ്ടുതന്നെ പട്ടികയിലുള്ള ഭൂരിഭാഗം ആളുകളും ഇപ്പോഴും സേനയിലുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Top