അബുജ : വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ശനിയാഴ്ച കർഷകർക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണമുണ്ടായത്. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
കൃഷിസ്ഥ ലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ മോട്ടാർ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് യു.എൻ. പ്രതിനിധി എഡ്വാർഡ് കല്ലൊൻ പറഞ്ഞു. ഈ വര്‍ഷം സിവിലിയന്‍മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 43 ആളുകൾ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടിത് 73 ആകുകയും തിങ്കളാഴ്ച 110 ആയി മാറുകയും ചെയ്തു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കൃഷിസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെ തട്ടികൊണ്ടുപോയതായും സൂചനയുണ്ട്.
കൊല്ലപ്പെട്ട തൊഴിലാളികളിൽ ഭൂരിഭാഗവും നൈജീരിയയിലെ തെക്ക് പടിഞ്ഞാറന് സംസ്ഥാനമായ സൊകോട്ടോയിൽ നിന്നുള്ളവരാണ്. ഇവർ ജോലിക്കായാണ് 1,000 കിലോമീറ്ററോളം താണ്ടി എത്തിയത്. ആറുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനൊപ്പം തന്നെ ഇനിയും നിരവധിപ്പേരെ കണ്ടെത്താനുണ്ട് അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വീടുകളിൽ കഴിഞ്ഞാൽ പട്ടിണി കിടന്ന് മരിക്കണ്ട അവസ്ഥയും പുറത്തിറങ്ങിയാൽ ഭീകരരാൽ കൊല്ലപ്പെടേണ്ട അവസ്ഥയുമാണ് നിലനിൽക്കുന്നതെന്ന് ബോർണോ ഗവർണർ ഉമറാ സുലും പറയുന്നു. ബോക്കോ ഹറാമും അതിൽ നിന്ന് വിഘടിച്ചു പോയ പശ്ചിമാഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റും ബോർണോ മേഖലയിൽ ശക്തമാണ്. നേരത്തെ, ഇരുവിഭാഗങ്ങളും മേഖലയിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.