11കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; 70 വയസുകാരന് കഠിന തടവ്

തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവ്. തടവ് ശിക്ഷയ്ക്കു പുറമേ നാല്‍പതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.

ലൈംഗിക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ അടുക്കളയില്‍ അതിക്രമിച്ചു കയറിയ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണം ചെയ്‌തെന്ന കേസിലാണ് റാത്തിക്കല്‍ സ്വദേശിയായ മുണ്ട സലിമിന് (70) ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി(പോക്‌സോ) ജഡ്ജ് പ്രഭാഷ് ലാല്‍ ടി.പി കഠിന തടവും പിഴ ശിക്ഷയും വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമം 452, 354 എ (2), പോക്‌സോ നിയമം 7, 8 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 452 പ്രകാരം 5 വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ ശിക്ഷയ്ക്കും, പോക്‌സോ നിയമം വകുപ്പ് 8 പ്രകാരം നാല് വര്‍ഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴശിക്ഷയ്ക്കുമാണ് കോടതി വിധിച്ചത്.

ശിക്ഷ ഒരേ കാലാവധിയില്‍ പൂര്‍ത്തിയാക്കണമെന്നും, പിഴ തുക അതിക്രമത്തിന് വിധേയയായ കുട്ടിക്ക് നല്‍കണമെന്നും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ 4 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

പ്രോസിക്യൂഷന്‍ പതിനൊന്ന് സാക്ഷികളെ വിസ്തരിക്കുകയും, പന്ത്രണ്ട് രേഖകള്‍ ആധാരമാക്കുകയും ചെയ്ത കേസില്‍ പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. വര്‍ക്കല പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.മുഹ്‌സിന്‍ ഹാജരായി.

 

Top