11 വയസ്സുകാരിയുടെ മരണം; ചികിത്സ വൈകിപ്പിച്ച സംഭവത്തില്‍ ഇമാം അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ വിശ്വാസത്തിന്റെ മറവില്‍ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയില്‍ മന്ത്രവാദിയും കുട്ടിയുടെ പിതാവും അറസ്റ്റില്‍. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ് സത്താറുമാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയാണ് അറസ്റ്റ് ചെയ്തത്. മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.

മരിച്ച പതിനൊന്നുകാരി ഫാത്തിമയുടെ ബന്ധു സിറാജ് നടത്തിയ വെളിപ്പെടുത്തലാണ് നിര്‍ണായകമായത്. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മന്ത്രവാദത്തെ തുടര്‍ന്ന് മരിച്ചത്. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം.

സിറ്റി ആസാദ് റോഡിലെ പടിക്കല്‍ സഫിയ ആണ് ആദ്യ ഇര. രക്ത സമ്മര്‍ദ്ദം അടക്കമുളള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. സഫിയയുടെ മകന്‍ അഷ്‌റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ കാരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നുവെന്ന് സഫിയയുടെ മകന്‍ ആരോപിച്ചിരുന്നു.

കുറുവ സ്വദേശിയായ ഇഞ്ചിക്കല്‍ അന്‍വറിന്റെ മരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയല്‍ സ്വദേശിനി ഫാത്തിമ എന്ന വിദ്യാര്‍ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇര.

Top