നിലമ്പൂര്‍: നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ക്ക് ചുമതല നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നയാവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം കോഴിക്കോട് മെഡക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മൊത്തം 26 മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളില്‍ നിന്ന് പന്ത്രണ്ട് വെടിയുണ്ടകള്‍ പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്തിമമായി തയാറാക്കും മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രത്യേകയോഗം ചേരും.
മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ മുറിവുകള്‍ ഏഴ്. അതില്‍ നാലെണ്ണം ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോയി. ഏറ്റവും കൂടുതല്‍ വെടിയേറ്റത് അജിതയ്ക്കാണ്. പത്തൊന്‍പത്. ശരീരത്തില്‍ നിന്ന് കിട്ടിയതാകക
ട്ടെ അഞ്ചു തിരകളും. 14 തിരകള്‍ ദേഹം തുളച്ച് പുറത്തു പോയി. പല അകലങ്ങളില്‍ നിന്ന് പൊലീസ് വെടിവച്ചതാണെന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍.
വെടിയേറ്റതെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്താണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് ബാലിസ്റ്റിക് വിദഗ്ധരും മൃതദേഹങ്ങള്‍ പരിശോധിച്ചിരുന്നു. മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള അകലം മുപ്പതു മീറ്ററെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്നാണ് അവരുടെ നിഗമനം.
മാവോയിസ്റ്റ് നേതാക്കളെ കണ്ട ഉടനെ പൊലീസ് വെടിവച്ചിരിക്കാമെന്നാണ് മുറിവുകള്‍ വിലയിരുത്തിയവരുടെ നിഗമനം. മര്‍ദനത്തിന്റേയോ മല്‍പിടുത്തത്തിന്റേയോ ലക്ഷണങ്ങളില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമറിപ്പോര്‍ട്ട് തയാറാകാന്‍ രണ്ടു ദിവസമെടുക്കും.