മുട്ടില്‍ മുറിച്ചത് 106 തടികള്‍; വനം വകുപ്പിന്റെ കണ്ടെത്തല്‍

കൊച്ചി: വയനാട് മുട്ടില്‍ മരംമുറികേസില്‍ നിര്‍ണായക കണ്ടെത്തലുമായി വനം വകുപ്പ്.  106 ഈട്ടി മരങ്ങളാണ് മുട്ടിലില്‍ മുറിച്ചതെന്നും ഈട്ടിയും തേക്കുമടക്കം 296 മരങ്ങള്‍ എറണാകുളം ജില്ലയില്‍ മാത്രം മുറിച്ചെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. മരം മുറി നടന്നത് റവന്യു പട്ടയ ഭൂമിയിലാണെന്നും വന ഭൂമിയില്‍ നിന്നും മരം മുറിച്ചില്ലെന്നും വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലില്‍ പറയുന്നു. വനം വകുപ്പ് പരിശോധനാ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. മറ്റ് ജില്ലകളിലെ കണക്ക് പരിശോധിച്ച് വരുകയാണ്.

സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ മരംമുറി വിവാദത്തില്‍ പങ്കില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞിട്ടുണ്ട്. മരംകൊള്ളയില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. ഇഡി അടക്കം എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാനുള്ളു എന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top