ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഷട്ട്‌ഡൗൺ നടപ്പിലാക്കിയ രാജ്യം ഇന്ത്യ

ഡൽഹി: വിവിധ കാരണങ്ങളാൽ ഇൻറർനെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോർട്ട്. ഇത് തുടർച്ചയായി നാലാം തവണയാണ് ഈ കണക്കിൽ ഇന്ത്യ മുന്നിൽ എത്തുന്നത്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേർന്നാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. 2021 ൽ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് ഷട്ട്‌ഡൗൺ നടപ്പാക്കി എന്നാണ് റിപ്പോർട്ട് പറയുന്നത്.

“106 ഇൻറർനെറ്റ് വിച്ഛേദിക്കലുകളാണ് ഇന്ത്യയിൽ നടന്നത്, തുടർച്ചയായ നാലാം വർഷവും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇൻറർനെറ്റ് വിച്ഛേദിക്കലുകൾ ഏർപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിൽ 85 എണ്ണം ജമ്മു കാശ്മീരിലാണ്. റിപ്പോർട്ട് പറയുന്നു. 2020ൽ 29 രാജ്യങ്ങളിലായി 159 ഇൻറർനെറ്റ് വിച്ഛേദിക്കലുകൾ രേഖപ്പെടുത്തിയപ്പോൾ 2021ൽ 34 രാജ്യങ്ങളിലായി 182 ഇൻറർനെറ്റ് ഷട്ട്ഡൗണുകൾ ഉണ്ടായി എന്നാണ് റിപ്പോർട്ട് പറയുന്നത്.

വർഷങ്ങൾ കഴിയുംതോറും ഇൻറർനെറ്റ് വിച്ഛേദിക്കാനുള്ള സർക്കാർ നീക്കങ്ങൾ വർദ്ധിക്കുകയാണ്. 2021-ൽ എത്തിയപ്പോൾ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകൾ കൂടിയ സമയം നീണ്ടും നിൽക്കുന്നതും, പ്രത്യേക പ്രദേശങ്ങൾ തെരഞ്ഞെടുത്തും ഇന്റർനെറ്റ് ഷട്ട്‌ഡൗൺ ഏർപ്പെടുത്താൻ ആരംഭിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. ഒപ്പം ഇത്തരം ഇൻറർനെറ്റ് വിച്ഛേദിക്കലുകൾക്ക് വലിയ തരത്തിലുള്ള സാങ്കേതിക, സുരക്ഷ പ്രശ്നങ്ങൾ സർക്കാറുകൾ വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഇൻറർ‍നെറ്റ് വിച്ഛേദിക്കലിൽ ഇന്ത്യ ഒന്നാമതാണെങ്കിൽ അയൽരാജ്യമായ മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത് 2021 ൽ 15 ഇൻറർനെറ്റ വിച്ഛേദിക്കലുകൾ ഇവർ നടത്തി, തുടർന്ന് വരുന്നത് സുഡാനും ഇറാനുമാണ് അഞ്ച് ഇൻറർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി.

ഈ വർഷം ആദ്യം പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടിൽ ഇന്റർനെറ്റ് സ്ഥാപനമായ ടോപ്പ് 10 വിപിഎൻ. ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാ തല അധികാരികൾ ഉത്തരവിട്ട ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടുനിന്നു എന്ന് വ്യക്തമാക്കിയിരുന്നു. 2021-ൽ 583 മില്യൺ ഡോളറിന്റെ നഷ്ടം ഇത് ഉണ്ടാക്കിയെന്നാണ് അവർ പറയുന്നത്. 59.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചു. 12,238 മണിക്കൂർ ഇൻറർനെറ്റ് തടസ്സപ്പെട്ട മ്യാൻമറിനും, നൈജീരിയയ്ക്കും പിന്നിൽ 5,040 മണിക്കൂർ ഇന്റർനെറ്റ് തടസ്സപ്പെട്ട ഇന്ത്യ ആഭ്യന്തര ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മൊത്തം ദൈർഘ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Top