വാഷിങ്ടണ്‍: ജയിച്ചാല്‍ മാത്രം തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അംഗീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഓഹിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കും, എന്നാല്‍ അതിനെ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.
മാധ്യമങ്ങള്‍ അപമര്യാദ കാട്ടുന്നുവെന്നും ജനമനസില്‍ വിഷം കുത്തിവെക്കാനാണ് അവര്‍ പണിപ്പെടുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും സംവാദത്തില്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തൊട്ടുപിന്നാലെയാണ് വിവാദ പ്രസ്താവന.
അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പരാമര്‍ശമെന്ന ആരോപണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ളവരും ട്രംപിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചു.
അപകടകരമായ പ്രസ്താവനയാണ് ട്രംപിന്റേതെന്നാണ് ഒബാമ പ്രതികരിച്ചത്. തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെപ്പറ്റി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതും ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ ഊര്‍ജം പകരുന്നതുമാണ് പ്രസ്താവനയെന്ന് ഒബാമ പറഞ്ഞു.
മിഷേല്‍ ഒബാമയും ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു. അമേരിക്കന്‍ ജാനാധിപത്യത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം ട്രംപിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വിവാദ പ്രസ്താവന.