ചെമ്പൻ വിനോദും ആഷിഖ് അബുവും ഉൾപ്പടെ 102 സാക്ഷികൾ; ദിലീപിനെതിരെ പുതിയ വകുപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സംവിധായകൻ ആഷിഖ് അബുവും നടൻ ചെമ്പൻ വിനോദും ഉൾപ്പടെ 102 സാക്ഷികൾ. നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ കാമ്പുണ്ടെന്നാണ് പൊലീസ് നിഗമനം.

നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകൾ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. മഞ്ജു വാര്യർ, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ എന്നിവരും സാക്ഷികളാണ്. നടി കാവ്യ മാധവൻ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടിജോലിക്കാരനായിരുന്ന ദാസൻ എന്നിവരെയും സാക്ഷി ചേർത്തിട്ടുണ്ട്.

ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തിൽ തെളിവ് ലഭിച്ചെന്നും പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ടെന്നതിനും തെളിവ് കിട്ടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദൃശ്യങ്ങൾ പൾസർ സുനി വഴിയാണോ അതോ മറ്റേതെങ്കിലും മാർ​ഗ്​ഗത്തിലൂടെയാണോ ദിലീപിന് ലഭിച്ചതെന്ന് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് റിപ്പോർട്ട്.

Top