പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 1,013 പേര്‍ അറസ്റ്റില്‍; 281 കേസുകള്‍

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 1,013 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 819 പേർ കരുതൽ തടങ്കലിലാണ്. 281 കേസുകൾ എടുത്തതായും പൊലീസ് വ്യക്തമാക്കി.

കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റൂറലിൽ 113 പേരും കൊല്ലം സിറ്റിയിൽ 169 പേരും അറസ്റ്റിലായി. കോട്ടയത്ത് 215 പേരും മലപ്പുറത്ത് 123 പേരും പിടിയിലായി.

അതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവർ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയർ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമികളിൽ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കൂടുതൽ കരുത്തുറ്റ നടപടികൾ ഈവിഷയത്തിൽ പൊലീസ് സ്വീകരിക്കും. സാധാരണ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നവർ സ്വീകരിക്കുന്ന നിയതമായ മാർഗങ്ങളുണ്ട്. എന്നാൽ അതിന് വ്യത്യസ്തമായ സമീപനമാണ് ഇക്കൂട്ടർ സ്വീകരിച്ചത്.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ബസുകൾക്ക് നേരെ വലിയ തോതിൽ ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്ത രീതിയിലുള്ള ആക്രമണങ്ങൾ നടപ്പിലാക്കി. ഡോക്ടർ പോലും ആക്രമിക്കപ്പെട്ട സ്ഥിതിയുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത അക്രമ സംഭവങ്ങളാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോൾ അത് കലാപന്തരീക്ഷമായി മാറാതെ തടയാൻ സാധിച്ചത്. അക്രമ സംഭവങ്ങളിൽ പൊലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വർഗീയ ശക്തികൾക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയിൽ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top