ദില്ലി: ഉപഭോക്താക്കള്‍ പണം നല്‍കാത്ത സാഹചര്യങ്ങളില്‍ ലൈംഗിക തൊഴിലാളികള്‍ പീഡനാരോപണം ഉന്നയിച്ച് പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി.
ബംഗളൂരുവില്‍ നിന്നുമുള്ള 20 വര്‍ഷം പഴക്കമുള്ള കേസിലാണ് സുപ്രീംകോടതി വിധി നല്‍കിയത്. വീട്ടുജോലിക്കാരിയായ സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ തട്ടി കൊണ്ട് പോവുകയും തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിന്മേലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
തങ്ങളെ കുറ്റക്കാരെന്ന് വിധിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കവെ സാക്ഷി വിസ്താരത്തിനായി എത്തിയ സ്ത്രീ പീഡനത്തിനിരയായ പ്രതീതിയിലല്ല പെരുമാറിയതെന്ന് സുപ്രീംകോടതി ബെഞ്ച് അറിയിച്ചു.
സ്ത്രീയുടെ സുഹൃത്തിനെ വിസ്തരിക്കവെ, പ്രതികള്‍ക്കൊപ്പം ലൈംഗിക വേഴ്ചകള്‍ സ്ത്രീ നടത്തിയിരുന്നതായും 1000 രൂപ നല്‍കാത്ത പശ്ചാത്തലത്തിലാണ് ലൈംഗികാരോപണവുമായി സ്ത്രീ കോടതിയെ സമീപിച്ചതെന്നും വ്യക്തമായി. പരാതിയുമായി കോടതിയെ സമീപിച്ചാല്‍ പണം ലഭിക്കുമെന്ന് കരുതിയാണ് പരാതിയുമായി മുന്നോട്ട് പോയതെന്ന് സ്ത്രീ പിന്നീട് കോടതിയോട് സമ്മതിച്ചു.
പീഡനാരോപണവുമായി വരുന്ന സ്ത്രീകള്‍ക്ക് വിചാരണ കോടതികള്‍ പ്രധാന്യം നല്‍കണം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ വാദം പരമമായ സത്യമാണെന്ന് കരുതരുതെന്നും ജസ്റ്റിസ് പിനാകി ചന്ദ്ര ഘോസ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.