വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണ്ണം തട്ടിയ സംഭവം ; മുന്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയില്‍ വച്ച് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ വ്യാപാരിയുടെ മുന്‍ ഡ്രൈവര്‍ ഗോപന്‍ കസ്റ്റഡിയില്‍. മൂന്നു മാസം മുമ്പ് പൊലീസ് വേഷത്തില്‍ തക്കലവച്ച് സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനാണ് ഗോപന്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സ്വര്‍ണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധുവായ ലക്ഷമണനെയും ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. സ്വര്‍ണ്ണവ്യാപാരിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു പേരുടെയും മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അരുണിനെയും ലക്ഷമണനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി. പക്ഷേ അന്വേഷണത്തില്‍ രണ്ടുപേരെയും പോത്തന്‍കോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷമണ്‍ അവിടെ നിന്നും ഓട്ടോയില്‍ കയറി ആറ്റിങ്ങല്‍ എത്തി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ്ണകവര്‍ച്ചക്കായി തമിഴ്‌നാട്ടിലെത്തിയ മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച്ച തമിഴ്‌നാട് പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും വിട്ടയച്ചിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങളെ കുറിച്ച് ഇതേവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. പല സ്ഥാപനങ്ങളിലെയും സിസിസിടി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്.

മഹാരാഷ്ട്ര സ്വദേശിയായ ലക്ഷമണ കേരളത്തിലും തമിഴ്‌നാട്ടിലും സ്വര്‍ണം വില്‍ക്കുന്നുണ്ട്. ലക്ഷമണയുടെ യാത്രകളെ കുറിച്ച് വ്യക്തമായി സൂചനയുണ്ടായിരുന്ന ഒരാള്‍ ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറാനാണ് സാധ്യത. സൈബര്‍ സംഘത്തെ കൂടി ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണമാണ് നടക്കുന്നത്. വൈകാതെ പ്രതികളെ കുറിച്ച് വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

 

Top