അയോധ്യയില്‍ പുനഃപ്പരിശോധന വേണ്ട; നിവേദനത്തില്‍ ഒപ്പിട്ട് പ്രമുഖ മുസ്ലീം പൗരന്‍മാര്‍

സുപ്രീംകോടതി അയോധ്യ വിധിക്കെതിരെ പുനഃപ്പരിശോധന ഹര്‍ജി നല്‍കാനുള്ള ചില പരാതിക്കാരുടെ നീക്കത്തിനെതിരെ അഭിനേതാക്കളായ നസറുദ്ദീന്‍ ഷായും, ഷബാന ആസ്മിയും ഉള്‍പ്പെടെ നൂറോളം പ്രമുഖ മുസ്ലീം പൗരന്‍മാര്‍. തര്‍ക്കം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സമുദായത്തിന് തന്നെ ദൂഷ്യഫലങ്ങളാണ് സമ്മാനിക്കുകയെന്ന് ഇവര്‍ ആരോപിച്ചു.

മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാമിക പണ്ഡിതര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസ്സുകാര്‍, കവികള്‍, അഭിനേതാക്കള്‍, തീയറ്റര്‍ വ്യക്തിത്വങ്ങള്‍, സംഗീതജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ നിവേദനത്തില്‍ ഒപ്പുവെച്ചു. ‘ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെയും, ഭരണഘടനാ വിദഗ്ധരുടെയും, മതേതര സംഘടനകളുടെയും അസന്തുഷ്ടി ഞങ്ങള്‍ പങ്കുവെയ്ക്കുന്നു. പരമോന്നത കോടതി അന്തിമ തീരുമാനം എടുത്തപ്പോള്‍ നിയമത്തിന് മുകളിലാണ് വിശ്വാസത്തെ സ്ഥാപിച്ചത്’, നിവേദനം പറയുന്നു.

ജുഡീഷ്യല്‍ വിധിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അയോധ്യ തര്‍ക്കം ചൂടാറാതെ നിര്‍ത്തുന്നത് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഗുണം ചെയ്യില്ല, ദോഷങ്ങള്‍ ഉണ്ടാവുകയും ചെയ്യും, അവര്‍ പറഞ്ഞു. നസറുദ്ദീന്‍ ഷാ, ഷബാന ആസ്മി, സിനിമാ എഴുത്തുകാരന്‍ അന്‍ജും രാജാബാലി, ജേണലിസ്റ്റ് ജാവേദ് ആനന്ദ് തുടങ്ങിയവരും ഒപ്പിട്ടവരുടെ കൂട്ടത്തിലുണ്ട്.

നവംബര്‍ 9ന് രാമജന്മഭൂമി, ബാബറി തര്‍ക്കത്തിലാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. തര്‍ക്കത്തിലുള്ള അയോധ്യ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കാനാണ് കോടതി വിധിച്ചത്. സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ നല്‍കാനും ഉത്തരവിട്ടു. എന്നാല്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡും, ജാമിയത്ത് ഉലമ ഇ ഹിന്ദും പുനഃപരിശോധന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Top