വടക്കൻ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ വൻ സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു

ജറുസലം: വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ വൻ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപിലാണ് സ്ഫോടനമുണ്ടായത്. സംഘർഷ മേഖലയിലെ ചട്ടങ്ങൾ ലംഘിച്ച് ഇസ്രയേൽ സൈന്യമാണ് അഭയാർഥി ക്യാംപിനു നേരെ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്റിപ്പോർട്ട്.

അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചട്ടില്ല. ജബലിയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിൽ ഇരുപതിലധികം വീടുകൾ പൂർണമായും തകർന്നു. ഒട്ടേറെപ്പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നൂറുകണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ചതായി ഗാസയിലെ ഇന്തൊനീഷ്യൻ ആശുപത്രി ഡയറക്ടർ ഡോ. അത്തേഫ് അൽ കഹ്‌ലൂട്ട് പ്രതികരിച്ചു.നഗരത്തിൽനിന്നു വടക്കു മാറി സ്ഥിതി ചെയ്യുന്ന ജബലിയ അഭയാർഥി ക്യാംപ്, ഗാസയിലെ എട്ട് അഭയാർഥി ക്യാംപുകളിൽ ഏറ്റവും വലുതാണ്. 2023 ജൂലൈയിലെ യുഎൻ കണക്കുപ്രകാരം 1,16,000 പലസ്തീനിയൻ അഭയാർഥികളാണ് അവിടെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

Top