പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി, അന്വേഷണം

ലക്നൗ: പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് പത്തുവസ്സുള്ള ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു.

പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി മുതൽ കാണാനില്ലായിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്ന് മൃതദേഹമെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടായിരുന്നു. ഒരുപാട് തവണ പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ അനൂപ് ദുർമന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തുന്നത്. അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേർന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.പൊലീസ് അന്വേഷണത്തിൽ പ്രതികളായ അനൂപ്, ചിന്താരം, വിവേകിന്റെ അമ്മാവൻ എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

മാസങ്ങൾക്കുമുമ്പ് മന്ത്രവാദത്തിനായി കൊണ്ടുപോയ രണ്ടുവയസ്സുകാരിലെ പൊലീസ് രക്ഷിച്ചിരുന്നു. കന്യാകുമാരി തക്കലയിൽ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ 4 മണിക്കൂറിനുള്ളിൽ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. മന്ത്രവാദിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ തക്കല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി തട്ടിക്കൊണ്ടുപോവുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ഏറെ നേരം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പൊലീസിൽ പരാതി നൽകി. കുട്ടി കിണറ്റിൽ വീണുകാണുമെന്ന പ്രതീക്ഷയിൽ ഫയർഫോഴ്സിനെ എത്തിച്ച് വെള്ളംവറ്റിച്ച് നോക്കിയെങ്കിലും കണ്ടെത്താനായില്ല. വീടിന് ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഒറ്റയ്ക്ക് കഴിയുകയായിരുന്ന മന്ത്രവാദിയെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം കിട്ടുന്നത്. തുടർന്ന് അവിടെയെത്തിയ പൊലീസ് കുട്ടിയെ രക്ഷിച്ചെടുക്കുകയായിരുന്നു.

Top