അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍; സ്ഥിരീകരിച്ച് ബിസിസിഐ

ടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും ഇതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയില്‍ നടക്കുന്ന ഐപിഎലിന്റെ അവസാന മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘അവിടെ എല്ലാവരും വാക്‌സിനേഷന്‍ എടുത്തതിനാല്‍ ഐപിഎല്‍ കാണാന്‍ സര്‍ക്കാര്‍ കാണികളെ അനുവദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. എങ്കിലും താരങ്ങളുടെ സുരക്ഷയാണ് പ്രധാനം. അത് പരിഗണിച്ച് മാത്രമേ കാണികളെ അനുവദിക്കൂ. ബാക്കി കാര്യങ്ങള്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിക്കും. ഇത്തവണത്തെ ടൂര്‍ണമെന്റ് മികച്ച ഒന്നായിരിക്കും. 8 ടീമുകളുമായുള്ള അവസാന ഐപിഎല്‍ ആവും ഇത്. അടുത്ത തവണ 10 ടീമുകള്‍ ഉണ്ടാവാനുള്ള സാധ്യത അധികമാണ്.”- ധുമാല്‍ പറഞ്ഞു.

സെപ്റ്റംബര്‍ 19 മുതല്‍ ദുബൈയിലാണ് ഐപിഎല്‍ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയര്‍ മത്സരവും ദുബൈയില്‍ നടക്കും. ഒക്ടോബര്‍ 15 ന് ഫൈനലും ഒക്ടോബര്‍ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേര്‍ മത്സരം ഒക്ടോബര്‍ 11 നും രണ്ടാം ക്വാളിഫയര്‍ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

 

Top