സംസ്ഥാനത്ത് പുതിയ 10 മദ്യഷാപ്പുകള്‍ തുറന്നു; 15 എണ്ണം കൂടി ഈ വര്‍ഷം തുറക്കും

തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി 10 മദ്യഷാപ്പുകള്‍ തുറന്നു. ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകള്‍ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂര്‍, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡും ഷോപ്പുകള്‍ തുറന്നു. മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയതായി 10എണ്ണം തുറന്നത്.

സംസ്ഥാനത്ത് മുന്‍പ് പൂട്ടിയ 175 മദ്യഷോപ്പുകള്‍ തുറക്കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ 2022 മെയില്‍ അംഗീകരിച്ചിരുന്നു. 10 എണ്ണത്തിന് പുറമെ 15 ഷോപ്പുകള്‍ കൂടി ഈ വര്‍ഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. അതിന് പുറമെ, ഈ വര്‍ഷം 40 ബാറുകള്‍ക്കും സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. 2016ല്‍ എല്‍ഡിഎഫ് അധികാരമേറ്റതിന് ശേഷം ഇതുവരെ 720 ബാറുകളും 300ലേറെ ബിയര്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.

2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ 29 ബാറും 309 ബിവറേജസ് ഷോപ്പുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 440 ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കി. പുറമെ, ആറര വര്‍ഷത്തിനിടെ 250 പുതിയ ലൈസന്‍സും നല്‍കി. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ നഗരങ്ങളിലെ 91 ഔട്ട്‌ലറ്റുകളും ഗ്രാമീണപ്രദേശങ്ങളിലെ 84 ഔട്ട്‌ലറ്റുകളും വീണ്ടും തുറക്കണമെന്നാണ് കോര്‍പ്പറേഷന്റെ ആവശ്യം. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കാനാണ് അനുമതി നല്‍കിയത്.

Top