കണ്ണൂര്‍ ജില്ലയില്‍നിന്ന് പത്തുപേര്‍കൂടി ഭീകരസംഘടനയായ ഐ.എസ്ന്റെ ഭാഗമാകാനായി നാടുവിട്ടു

കൊച്ചി : കണ്ണൂര്‍ ജില്ലയില്‍നിന്ന് പത്തുപേര്‍കൂടി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാനായി നാടുവിട്ടതായി വിവരം. അഴീക്കോട് പൂതപ്പാറയിലെ രണ്ടുകുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസിന് വിവരം ലഭിച്ചു.

പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20-ന് വീടുവിട്ടത്. മൈസൂരുവിലേക്കെന്നുപറഞ്ഞാണ് പോയത്. മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരംകിട്ടിയത്.

സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്ന് സംശയിക്കുന്നു.
പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്വാന്‍ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. അതറിഞ്ഞശേഷമാണ് അന്‍വര്‍-അഫ്‌സീല ദമ്പതിമാരും കുട്ടികളും ഐ.എസി.ലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് കരുതുന്നത്.

കണ്ണൂര്‍ ജില്ലയില്‍നിന്ന് നേരത്തേ ഐ.എസില്‍ ചേരാന്‍പോയ 35 പേരില്‍ അഞ്ചുപേരെ തുര്‍ക്കിയില്‍നിന്ന് പൊലീസ് പിടികൂടി നേരത്തെ തിരികെ അയച്ചിരുന്നു.

Top