ലൈംഗിക പീഡനം; ഗുജറാത്തിൽ അറസ്റ്റിലായ മദ്രസ അധ്യാപകനെതിരെ കൂടുതൽ പരാതി

അഹമ്മദാബാദ്: ഗുജറാത്തിൽ മദ്രസാ വിദ്യാർഥികളെ ലൈം​ഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികള്‍. അധ്യാപകനെതിരെ ഇതുവരെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേർ പരാതി നൽകിയതായി പൊലീസ് അറിയിച്ചു. 17 വയസ്സുള്ള ഒരു ആൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. പരാതിക്ക് പിന്നാലെ 25കാരനായ അധ്യാപകനെ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം. മദ്രസ അധ്യാപകനെതിരെ കഴിഞ്ഞ ദിവസം ഏഴ് പരാതികളാണ് ലഭിച്ചത്. ഇപ്പോള്‍ ആകെ പത്തോളം വിദ്യാർത്ഥികൾ പീഡന പരാതി നൽകിയതായി പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റുകുട്ടികളും അധ്യാപകനെതിരെ രംഗത്തെത്തിയത്. മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.

അധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പരാതിയിൽ നടപടിയൊന്നും എടുത്തില്ലെന്ന് ആരോപിച്ച് മദ്രസയുടെ ട്രസ്റ്റിയായ 55 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മദ്രസ അധ്യാപകനെ സൂറത്തിലെ ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ കുട്ടികള്‍ക്ക് മൊബൈൽ ഫോണടക്കം ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല.

പീഡനത്തിനിരയാ കുട്ടികളിലൊരാള്‍ മദ്രസ അധ്യാപകന്റെ ഫോണുപയോഗിച്ച് വീട്ടിലേക്ക് ഫോൺ ചെയ്ത് അമ്മയോട് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കളെത്തി കുട്ടിയോട് വിവരം തിരക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിപ്പെട്ടാൽ കുട്ടികളെ കൊല്ലുമെന്നായിരുന്നു അധ്യാപകൻ ഭീഷണിപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Top