കോവിഡ് ബാധിതനില്‍ നിന്ന് വൈറസ് പകരാന്‍ വെറും പത്ത് മിനിറ്റ് മാത്രം: പഠന റിപ്പോര്‍ട്ട്

കോവിഡ് ബാധിതനായ ഒരാളില്‍ നിന്ന് ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് വൈറസ് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയില്‍ നിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍ നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയില്‍ നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍ നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണഫലമായി ഈ കണങ്ങള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവില് തങ്ങി നില്‍ക്കാനിടയാകും. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാക്കുന്ന വൈറസിന്റെ അളവ് മിനിറ്റില്‍ 20-33 വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

കോവിഡ് രോഗിയില്‍ നിന്ന് മിനിറ്റില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിറ്റില്‍ ആയിരത്തോളം വൈറസ് കണങ്ങള്‍ വായുവിലേക്കെത്തിച്ചേരുമെന്ന് എറിന്‍ ബ്രോമേജ് പറയുന്നു.

സംസാരിക്കുമ്പോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്തു മടങ്ങ് വൈറസ് കണങ്ങള്‍ വായുവിലെത്തും. അങ്ങനെയാണെങ്കില്‍ ഒരോ മിനിറ്റിലും ഇരുന്നൂറോളം വൈറസ് കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. അഞ്ച് നിമിഷത്തിനുള്ളില്‍ 1,000 വൈറസ് കണങ്ങള്‍ വായുവിലേക്കെത്തും. ആരോഗ്യവാനായ ഒരാള്‍ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുന്നതിന് പര്യാപ്തമാണെന്ന് എറിന്‍ പറയുന്നു.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസാണ് അന്തരീക്ഷത്തിലേക്കെത്തുന്നത്. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80-320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും.

സാര്‍സ്‌കോവ് 2 വൈറസുകള്‍ 14 മിനിറ്റോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരില്‍ ഭൂരിഭാഗം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരോ പ്രകടിപ്പിക്കാന്‍ വൈകുന്നവരോ ആയിരിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. വീട്ടിലിരിക്കാതെ സാമൂഹിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും, സാമൂഹിക അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതും കൊറോണ വൈറസിനെ സ്വമേധയാ സ്വാഗതം ചെയ്യുന്നതായും എറിന്‍ പറയുന്നു.

Top