ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു; അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടു കൂടിയ കനത്ത മഴ

lightning

ഭുവനേശ്വര്‍: ഒഡീഷയിലെ ആറ് ജില്ലകളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വര്‍, കട്ടക്ക് എന്നിവയുള്‍പ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്. ഖുര്‍ദ ജില്ലയില്‍ നാല് പേരും ബൊലംഗീറില്‍ രണ്ട് പേരും അംഗുല്‍, ബൗധ്, ജഗത്സിംഗ്പൂര്‍, ധെങ്കനല്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചതെന്ന് ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒഡീഷയുടെ പല ഭാഗങ്ങളിലും അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒഡീഷയില്‍ ചുഴലിക്കാറ്റിനു പിന്നാലെ മണ്‍സൂണ്‍ ശക്തമായിരിക്കുകയാണ്. ഇരട്ട നഗരങ്ങളായ ഭുവനേശ്വറിലും കട്ടക്കിലും യഥാക്രമം 126 മില്ലീമീറ്ററും 95.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഇടിമിന്നലുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗത്ത് ഇന്ന് പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിന്റെ സ്വാധീനത്തില്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദമുണ്ടാകും. അതിനാല്‍ അടുത്ത മൂന്നോ നാലോ ദിവസം ഒഡീഷയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

 

Top