ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിമാചലിന് 10 കോടി രൂപ സംഭാവന നല്‍കും; എം.കെ സ്റ്റാലിന്‍

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളില്‍ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നേരത്തെ രാജസ്ഥാന്‍ ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഹിമാചല്‍ പ്രദേശിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് അയച്ച കത്തിലാണ് സ്റ്റാലിന്‍ തന്റെ പിന്തുണ അറിയിച്ചത്. ‘പ്രകൃതിക്ഷോഭത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ 10 കോടി രൂപ സംഭാവന ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായം ആവശ്യമായി വന്നാല്‍ അറിയിക്കാന്‍ മടിക്കരുത്. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു’ – സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു.

അതേസമയം മഴക്കെടുതിയില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി വന്‍ നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശകലനം നടത്തുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. വൈദ്യുതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top