ഓരോ ദിവസവും പത്ത് ലക്ഷം സ്പാം അക്കൗണ്ടുകളാണ് നീക്കം ചെയ്യുന്നതെന്ന് ട്വിറ്റര്‍. സ്പാം അക്കൗണ്ടുകളുടെ പേരില്‍ ഇലോണ്‍ മസ്‌കുമായി തര്‍ക്കം തുടരവെയാണ് നിർണായക വിവരങ്ങൾ ട്വിറ്റർ പുറത്തുവിട്ടിരിക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ചും ബോട്ടുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെച്ചു.
പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തിന് താഴെ മാത്രമേ സ്പാം അക്കൗണ്ടുകള്‍ ഉള്ളൂവെന്നാണ് ട്വിറ്റര്‍ പറഞ്ഞിരുന്നത്. ഇത് തെളിയിക്കുന്ന വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് താന്‍ പിന്‍മാറുമെന്ന് ഇലോണ്‍ മസ്‌ക് ഭീഷണിപ്പെടുത്തിയിരുന്നു. സ്പാം ബോട്ടുകളുടെ എണ്ണം ട്വിറ്റര്‍ കുറച്ച് കാണിക്കുന്നുണ്ടെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആരോപണം. ട്വിറ്ററില്‍ സാധാരണയായി വ്യാജ വാര്‍ത്തകളും തട്ടിപ്പ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ് സ്പാം അക്കൗണ്ടുകള്‍. മനുഷ്യരല്ലാതെ വിവിധ സോഫ്റ്റ് വെയറുകള്‍ നിയന്ത്രിക്കുന്ന ബോട്ട് അക്കൗണ്ടുകളും അതില്‍ പെടുന്നു.