സൈബർ കുറ്റങ്ങൾ തടയാൻ ബ്ലോക്ക് ചെയ്തത് 1.4 ലക്ഷം ഫോണുകൾ

സൈബര്‍ കുറ്റകൃത്യങ്ങളുമായും സാമ്പത്തിക തട്ടിപ്പുകളുമായും ബന്ധപ്പെട്ട് 1.4 ലക്ഷം മൊബൈല്‍ ഹാന്റ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്തതായി സര്‍ക്കാര്‍. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയുടെ നേതൃത്വത്തില്‍ നടന്ന ധനകാര്യ സേവന മേഖലയിലെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള യോഗത്തില്‍, എപിഐ ഇന്റഗ്രേഷനിലൂടെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം (സിഎഫ്സിഎഫ്ആര്‍എംഎസ്) പ്ലാറ്റ്ഫോമിലേക്ക് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കുന്നുള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഡിസ്‌കണക്ട് ചെയ്ത മൊബൈല്‍ കണക്ഷനുകളുമായി ബന്ധപ്പെട്ടതോ സൈബര്‍ കുറ്റകൃത്യങ്ങളോ അല്ലെങ്കില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളോ ആയി ബന്ധമുള്ള 1.40 ലക്ഷം ഹാന്റ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

കൂട്ടമായി എസ്എംഎസ് അയക്കുന്ന 35 ലക്ഷം സ്ഥപനങ്ങളെ ടെലികോം വകുപ്പ് വിശകലനം ചെയ്തു. ഇതില്‍ അപകടകരമായ എസ്എംസുകള്‍ അയച്ച 19776 സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. 30700 എസ്എംഎസ് ഹെഡ്ഡറുകളും, 1,95,766 എസ്എംഎസ് ടെംപ്ലേറ്റുകളും വിച്ഛേദിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന അവസാന യോഗത്തിലെ തീരുമാനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. സാമ്പത്തിക സേവന മേഖലയില്‍ ഉയര്‍ന്നുവരുന്ന സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍, ഉയര്‍ന്നുവരുന്ന ഡിജിറ്റല്‍ പേമെന്റ് തട്ടിപ്പുകള്‍ എന്നിവ നേരിടുന്നതില്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി.

വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തുന്നതിനുള്ള എഐ, മെഷീന്‍ ലേണിങ് അടിസ്ഥാനമാക്കിയുള്ള എഎസ്ടിആര്‍ എന്ന ടൂള്‍ ടെലികോം വകുപ്പ് വികസിപ്പിച്ചിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

Top