ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കും; വിഷയത്തില്‍ സിനിമ നിര്‍മ്മിക്കുമെന്നും കങ്കണ റണാവത്

മുംബൈ : കര്‍ണാടക ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്, ഈ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്‌കൂളുകളില്‍ ധരിക്കരുതെന്നും കങ്കണ പറഞ്ഞു. നടിയുടെ പുതിയ റിയാലിറ്റി ഷോയായ ലോക്ക് അപ്പിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പ്രതികരണം.

‘സ്‌കൂളില്‍ ഒരിക്കലും ഹിജാബ് അനുവദനീയമല്ല. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലര്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്. ഇത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടി തട്ടം ധരിക്കാത്തതിന് അവര്‍ക്കെതിര ഫത്വ പുറപ്പെടുവിച്ചു. നിങ്ങള്‍ സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്. അവര്‍ക്കെതിരെ വധഭീഷണി ഉയരുന്നുണ്ട്. മോഡേണ്‍ ലൈഫ് സ്‌റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. ഈ മധ്യകാലഘട്ട പ്രത്യയശാസ്ത്രവുമായി എങ്ങോട്ടാണ് നമ്മള്‍ പോവുന്നത്. യൂണിഫോം എന്നാല്‍ എല്ലവരെയും ഒരേ പോലെ കാണാന്‍ വേണ്ടിയുള്ള ഒന്നാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സ്‌കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തില്‍ എനിക്കേറെ സംസാരിക്കാനുണ്ട്. ഹിജാബ് വിഷയത്തില്‍ ഞാന്‍ ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതാണ് എന്റെ അടുത്ത പ്രൊജക്റ്റ്’- കങ്കണ പറഞ്ഞു.

നേരത്തെയും ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം.

 

Top