ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്‌ഐആര്‍ തയാറാക്കി

അഹമ്മദാബാദ്: പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനായി സമരം നടത്തുന്ന നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ഗുജറാത്ത് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്‌ഐആര്‍ തയാറാക്കി.

പട്ടേല്‍ സമുദായത്തിന് വേണ്ടി രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും കുഴപ്പമില്ല, ആരും ആത്മഹത്യ ചെയ്യരുതെന്ന ഹാര്‍ദിക്കിന്റെ വിവാദമായ ആഹ്വാനം .

സംവരണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പോലീസ് മേധാവിക്ക് കത്തെഴുതിയ വിപുല്‍ ദേശായി എന്ന യുവാവിനോടായിരുന്നു ഹാര്‍ദിക്കിന്റെ ഉപദേശം. വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിക്കവെയാണ് ഹാര്‍ദിക് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി.

ഉടന്‍ തന്നെ തന്റെ വാദം ഹാര്‍ദിക് തള്ളി. പൊലീസുകാരെ കൊല്ലണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പട്ടേല്‍ യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി പറഞ്ഞ വാക്കുകളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഡിയോ ദൃശ്യം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹാര്‍ദിക് പട്ടേല്‍ നിലവില്‍ രാജ്‌കോട്ടില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് മല്‍സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ പട്ടേലിനെ സ്റ്റേഡിയത്തിന് രണ്ട് കിലോ മീറ്റര്‍ അകലെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top