ഹരിയാനയില്‍ വീണ്ടും ദളിത് കൊല; 14 കാരനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഹരിയാന: ദളിത് കുടുംബത്തെ ജീവനോടെ കത്തിച്ച സംഭവത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പ് ഹരിയാനയില്‍ വീണ്ടും ദളിത് കൗമാരക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പ്രാവിനെ മോഷ്ടിച്ചെന്ന ആരോപണത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത 14 കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പെട്രോളൊഴിച്ചു പച്ചയ്ക്ക് കത്തിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്.

മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദയെന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. പ്രാവുകളെ മോഷ്ടിച്ചുവെന്നതായിരുന്നു ഗോവിന്ദയ്‌ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം. പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത പയ്യനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗോവിന്ദ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്.

പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ്, റെയില്‍ ഗതാഗതം ഉപരോധിച്ചു. സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

Top