സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ വിവാദ തീരുമാനം റെയില്‍വേ താല്‍ക്കാലികമായി മരവിപ്പിച്ചു

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ പകല്‍ യാത്രക്ക് സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം റെയില്‍വേ താല്‍ക്കാലികമായി മരവിപ്പിച്ചു. സാധാരണ കൗണ്ടറുകള്‍ വഴി പകല്‍ യാത്രയ്ക്കുളള സ്ലീപ്പര്‍, എസി, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ ലഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് റെയില്‍വെ വിവാദ തീരുമാനം പിന്‍വലിച്ചത്.

കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു സാധാരാണ കൗണ്ടറുകള്‍ മുഖേനയുള്ള ടിക്കറ്റ് വിതരണം റെയില്‍വെ നിര്‍ത്തലാക്കിയത്. റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഉണ്ടകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണു തീരുമാനമെന്നാണു റെയില്‍വേ അറിയിച്ചത്. എന്നാല്‍ ഇത് പകല്‍ ദീര്‍ഘദൂര യാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് തിരിച്ചടിയായി. വിവാദ തീരുമാനപ്രകാരം സാധാരണ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ മാത്രമെ യാത്ര ചെയ്യുവാന്‍ സാധിക്കുമായിരുന്നുള്ളു.

ഉയര്‍ന്ന ക്ലാസുകളില്‍ സീറ്റുണ്‌ടെങ്കില്‍ ടിടിആര്‍മാര്‍ ട്രെയിനില്‍വച്ച് അനുമതി നല്‍കുകയും ഇതിനുള്ള തുക അപ്പോള്‍ അടയ്ക്കണമെന്നുമായിരുന്നു റെയില്‍വെ അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് വിമര്‍ശം ഉയരുകയും ചെയ്തു. സീനിയര്‍ സിറ്റിസണ്‍സിന് നല്‍കുന്ന പകുതിചാര്‍ജ് ആനുകൂല്യവും പുതിയ തീരുമാന പ്രകാരം ഇല്ലാതാകുമെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ റെയില്‍വെ തീരുമാനം റദ്ദാക്കുകയായിരുന്നു.

Top